ഐപിഎൽ 2026 സീസണിലെ അവസാന ലീഗ് മത്സരത്തിനായി ഒരുങ്ങുകയാണ് ചെന്നൈ സൂപ്പര്‍ കിങ്. ഗുജറാത്ത് ടൈറ്റൻസിനെതിരായ നിർണായക പോരാട്ടത്തിൽ കണ്ണുകൾ മുഴുവൻ പതിയുന്നത് സഞ്ജു സാംസണിലേക്കാണ്.
ചെന്നൈക്കൊപ്പമുള്ള അരങ്ങേറ്റ സീസണിൽ തന്നെ അതിശയിപ്പിക്കുന്ന പ്രകടനമാണ് മലയാളി താരം കാഴ്ചവെച്ചത്. 13 ഇന്നിങ്‌സുകളിൽ നിന്ന് ഇതിനോടകം 477 റൺസ് നേടിയ സഞ്ജു, രണ്ട് സെഞ്ച്വറികളും ഒരു അർധസെഞ്ച്വറിയും സ്വന്തമാക്കി സീസണിലെ ഏറ്റവും സ്ഥിരതയുള്ള ബാറ്റർമാരിൽ ഒരാളായി മാറിയിരിക്കുകയാണ്.

ഇപ്പോൾ ഗുജറാത്തിനെതിരായ അവസാന മത്സരത്തിൽ സഞ്ജുവിന് മുന്നിൽ കാത്തിരിക്കുന്നത് ഒന്നല്ല, നിരവധി ചരിത്ര നേട്ടങ്ങളാണ്. ഒരു സെഞ്ച്വറി കൂടി നേടിയാൽ, ഐപിഎൽ ചരിത്രത്തിൽ ഒരേ സീസണിൽ മൂന്ന് സെഞ്ച്വറികൾ നേടുന്ന താരങ്ങളുടെ പ്രത്യേക പട്ടികയിലേക്ക് സഞ്ജുവിന് കടന്നുകയറാം. നിലവിൽ ശുഭ്മന്‍ ഗില്ലി നേടിയ നേട്ടത്തിനൊപ്പമെത്താനും സഞ്ജുവിന് അവസരമുണ്ട്.
അതേസമയം, മറ്റൊരു വമ്പൻ റെക്കോഡും മലയാളി താരത്തെ കാത്തിരിക്കുകയാണ്. ഐപിഎൽ ചരിത്രത്തിലെ സിക്‌സർ വേട്ടക്കാരുടെ പട്ടികയിൽ എ.ബി. ഡി വില്ലിയേഴ്സ്നെ മറികടക്കാൻ സഞ്ജുവിന് ഇനി വെറും ഒമ്പത് സിക്‌സുകൾ മാത്രം മതി. നിലവിൽ 243 സിക്‌സറുകളുമായി പട്ടികയിൽ ആറാം സ്ഥാനത്താണ് താരം. ഗുജറാത്തിനെതിരെ ആക്രമണാത്മക ഇന്നിങ്‌സ് കളിച്ചാൽ ഡി വില്ലിയേഴ്‌സിന്റെ റെക്കോഡും പിന്നിലാക്കാൻ സഞ്ജുവിന് സാധിക്കും.
ഇതോടെ മാത്രം കാര്യം അവസാനിക്കുന്നില്ല. 13 വർഷത്തെ ഐപിഎൽ കരിയറിലെ ഏറ്റവും മികച്ച സീസൺ സ്വന്തമാക്കാനുള്ള അവസരവും സഞ്ജുവിന്റെ മുന്നിലുണ്ട്. 2024ൽ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുമ്പോൾ നേടിയ 531 റൺസാണ് ഇതുവരെ ഒരു സീസണിലെ താരത്തിന്റെ ഉയർന്ന സ്കോർ. ഗുജറാത്തിനെതിരെ 55 റൺസ് കൂടി നേടിയാൽ ആ റെക്കോഡും സഞ്ജുവിന് മറികടക്കാം.
സീസണിലെ സഞ്ജുവിന്റെ രണ്ട് സെഞ്ച്വറികളും ആരാധകർ ഇപ്പോഴും ആവേശത്തോടെ ഓർക്കുന്നു. ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ പുറത്താകാതെ നേടിയ 115 റൺസും, മുംബൈ ഇന്ത്യന്‍സിനെതിരെ വാംഖഡെയിൽ നേടിയ 101 റൺസും ഈ സീസണിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിൽ ഉൾപ്പെടുന്നു.
അതേസമയം, ഗുജറാത്തിനും ഈ മത്സരം നിർണായകമാണ്. പ്ലേ ഓഫ് ഉറപ്പിച്ചിട്ടുള്ള ടീം പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനമുറപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അതിനാൽ അഹമ്മദാബാദിൽ ശക്തമായ പോരാട്ടത്തിനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്.
സഞ്ജുവിന് ഇത് ഒരു സാധാരണ മത്സരം മാത്രമല്ല. വർഷങ്ങളായുള്ള പരിശ്രമത്തിന് ശേഷം തന്റെ കരിയറിനെ മറ്റൊരു തലത്തിലേക്ക് ഉയർത്താനുള്ള വേദിയാണ് ഈ അവസാന ലീഗ് മത്സരം.












