വലിയ താരനിരയും കനത്ത പ്രമോഷനും ഒപ്പമെത്തിയിട്ടും പ്രതീക്ഷിച്ച വിജയത്തിലേക്ക് എത്താൻ കഴിയാതെ തളരുന്ന സിനിമയായി മാറുകയാണ് സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കിയ ‘പേട്രിയറ്റ്’. മലയാള സിനിമയിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ എന്നിവർ വർഷങ്ങൾക്കിപ്പുറം ഒരുമിച്ചെത്തിയ ചിത്രം എന്ന നിലയിൽ വൻ പ്രതീക്ഷയോടെയായിരുന്നു ആരാധകർ സിനിമയെ വരവേറ്റത്. എന്നാൽ റിലീസിന് പിന്നാലെ സോഷ്യൽ മീഡിയയിലും സിനിമാ ഗ്രൂപ്പുകളിലും ഉയരുന്നത് സമ്മിശ്ര പ്രതികരണങ്ങളാണ്.
ഇപ്പോൾ സിനിമയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത് സംവിധായകനും നിരൂപകനുമായ ശാന്തിവിള ദിനേശ് ആണ്. തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് സിനിമയുടെ കഥാപശ്ചാത്തലത്തെയും നിർമാണച്ചെലവിനെയും അദ്ദേഹം ചോദ്യം ചെയ്തത്.

മലയാള സിനിമയിൽ കുറച്ച് ചിത്രങ്ങൾകൊണ്ട് തന്നെ വ്യത്യസ്തമായ ഒരു സിനിമാറ്റിക് ഭാഷ സൃഷ്ടിച്ച സംവിധായകനാണ് മഹേഷ് നാരായണൻ എന്ന് പറഞ്ഞ ശാന്തിവിള ദിനേശ്, ഇത്രയും വലിയ താരനിരയെ ഒരുമിപ്പിച്ചിട്ടും സിനിമ പ്രേക്ഷകനെ തൃപ്തിപ്പെടുത്തിയില്ലെന്ന് അഭിപ്രായപ്പെട്ടു.
മമ്മൂട്ടിയും മോഹൻലാലും അവസാനമായി ഒന്നിച്ചെത്തിയത് ‘ട്വന്റി ട്വന്റി’യിലാണെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, വർഷങ്ങൾക്കിപ്പുറം ഇരുവരും വീണ്ടും ഒരേ ഫ്രെയിമിൽ എത്തുമ്പോൾ പ്രേക്ഷകർ വലിയ പ്രതീക്ഷയിലായിരുന്നുവെന്ന് പറഞ്ഞു. കൂടാതെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങിയവരുടെ സാന്നിധ്യവും സിനിമയോടുള്ള ആകാംക്ഷ വർധിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ സിനിമയുടെ തിരക്കഥ ആ പ്രതീക്ഷകളെ നിറവേറ്റിയില്ലെന്നാണ് ശാന്തിവിള ദിനേശിന്റെ വിമർശനം. “ഇത്രയും വലിയ താരങ്ങളെ വെച്ച് ഒരു സിനിമ എടുക്കുമ്പോൾ പ്രേക്ഷകർക്ക് അതിനൊത്ത കഥയും അനുഭവവുമാണ് വേണ്ടത്. പക്ഷേ സിനിമ എങ്ങും എത്താത്ത രീതിയിലായിരുന്നു,” എന്നാണ് അദ്ദേഹം പറഞ്ഞത്.
സിനിമയുടെ ബജറ്റിനെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു. അഭിനയിക്കുന്ന താരങ്ങൾക്ക് മാത്രം വൻ തുക ശമ്പളമായി നൽകിയെന്നും, മലയാള സിനിമയുടെ വിപണിയെക്കാൾ വലിയ ചെലവിലാണ് ചിത്രം ഒരുക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
“ഡ്യൂപ്പ് എത്ര ചാടി ഇടിച്ചാലും തിയറ്ററിൽ ഇരിക്കുന്ന പ്രേക്ഷകർക്ക് ഇത് 76 വയസാകാൻ പോകുന്ന മമ്മൂട്ടിയാണെന്ന് അറിയാം,” എന്ന അദ്ദേഹത്തിന്റെ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്കാണ് വഴിവച്ചത്.
ചിത്രത്തിന്റെ സാമ്പത്തിക തിരിച്ചടിയെക്കുറിച്ചും ശാന്തിവിള ദിനേശ് അഭിപ്രായപ്പെട്ടു. വിവിധ റൈറ്റുകളും തിയറ്റർ ഷെയറും ചേർത്താലും വലിയ നഷ്ടം ഉണ്ടാകാമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. ഒരു പുതിയ നിർമാതാവ് വൻതുക സിനിമയിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും, അതിൽ ഏകദേശം 30 കോടി രൂപ വരെ നഷ്ടമാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ശാന്തിവിള ദിനേശിന്റെ പരാമർശങ്ങൾക്കെതിരെ ആരാധകരും സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കുന്നുണ്ട്. സിനിമയുടെ അന്തിമ വിജയമോ പരാജയമോ ബോക്സ് ഓഫീസ് കണക്കുകൾ വ്യക്തമാക്കുമെന്നാണ് ചിലരുടെ പ്രതികരണം.













