മലയാള സിനിമാപ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ദൃശ്യം 3. ജോർജുകുട്ടിയും കുടുംബവും വീണ്ടും തിരികെയെത്തുമ്പോൾ, കഥ ഏത് വഴിയിലേക്കാകും പോകുക എന്ന ആകാംക്ഷയിലാണ് ആരാധകർ. ഇപ്പോഴിതാ ചിത്രത്തിന്റെ ക്ലൈമാക്സിനെക്കുറിച്ച് സിനിമാ ലോകത്തും സ്വന്തം കുടുംബത്തിലും ഉയരുന്ന ചോദ്യങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മോഹൻലാൽ.
ആശീർവാദ് സിനിമാസ് ഒരുക്കിയ പ്രത്യേക ചാറ്റ് ഷോയിലായിരുന്നു മോഹൻലാലിന്റെ പ്രതികരണം. തനിക്ക് പരിചയമുള്ള എല്ലാവർക്കും അറിയേണ്ടത് ‘ദൃശ്യം 3’യുടെ അവസാന രംഗത്തെക്കുറിച്ചാണെന്നാണ് താരം പറയുന്നത്. ഭാര്യ സുചിത്രയും മീനയുടെ അമ്മയും വരെ ക്ലൈമാക്സ് ചോദിച്ചുവെന്ന് മോഹൻലാൽ ചിരിച്ചുകൊണ്ട് പറഞ്ഞു.
“എനിക്ക് പരിചയമുള്ള എല്ലാവരും സിനിമയുടെ ക്ലൈമാക്സ് ചോദിച്ചുകൊണ്ടിരിക്കുകയാണ്. വേറൊന്നും അറിയണ്ട. ഞാൻ തമാശയായി പറഞ്ഞു, ജോർജുകുട്ടിയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച്, അവിടെ നിന്ന് തിരിച്ചുവരുമ്പോൾ ഒരു ലോറി ഇടിച്ച് മരിക്കുന്നു എന്ന്,” എന്നാണ് മോഹൻലാൽ പറഞ്ഞത്. എന്നാൽ യഥാർത്ഥ കഥ ആരോടും പറയാനാകില്ലെന്നും താരം കൂട്ടിച്ചേർത്തു.
സംവിധായകൻ ജീത്തു ജോസഫ്യും ചിത്രത്തിന്റെ ട്വിസ്റ്റുകളെക്കുറിച്ച് വിശദീകരിച്ചു. പ്രേക്ഷകരെ വെറുതെ കബളിപ്പിക്കാനല്ല ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഥയുടെ സ്വാഭാവിക വളർച്ചയിൽ നിന്നാണ് അപ്രതീക്ഷിത നിമിഷങ്ങൾ ഉണ്ടാകുന്നതെന്നും, അതാണ് ‘ദൃശ്യം’ സീരീസിന്റെ പ്രത്യേകതയെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.
അതേസമയം, ജോർജുകുട്ടി എന്ന കഥാപാത്രത്തെക്കുറിച്ചും മോഹൻലാൽ മനസ് തുറന്നു. “ജോർജുകുട്ടിയെ ഇപ്പോഴും പൂർണമായി മനസിലാക്കിയിട്ടില്ല,” എന്നാണ് താരം പറയുന്നത്. പുറത്തേക്ക് ശാന്തനായി കാണപ്പെടുന്നെങ്കിലും ഉള്ളിൽ വലിയ ഭയമുള്ള മനുഷ്യനാണ് ജോർജുകുട്ടിയെന്ന് അദ്ദേഹം വിശദീകരിച്ചു.
“ക്രൈം ചെയ്ത ഒരാൾക്ക് എപ്പോഴും ഒരു പേടി ഉണ്ടാകും. സിനിമയിൽ നേരിട്ട് കുറ്റം ചെയ്തതല്ലെങ്കിലും കുറ്റബോധം അയാളെ വേട്ടയാടുന്നുണ്ട്. അതുകൊണ്ടാണ് അയാൾ എപ്പോഴും പ്രാർഥനയിലേക്ക് പോകുന്നത്,” എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.
‘ദൃശ്യം’ ഒന്നും രണ്ടും ഭാഗങ്ങൾ പോലെ തന്നെ മൂന്നാം ഭാഗവും ശക്തമായ മാനസിക സമ്മർദ്ദവും അപ്രതീക്ഷിത വഴിത്തിരിവുകളും നിറഞ്ഞതായിരിക്കുമെന്ന സൂചനയാണ് ഈ അഭിമുഖത്തിലൂടെ ലഭിക്കുന്നത്. അതുകൊണ്ടുതന്നെ, സിനിമയുടെ റിലീസിനായി ആരാധകരുടെ കാത്തിരിപ്പ് കൂടുതൽ ശക്തമായിരിക്കുകയാണ്.














