കേരള രാഷ്ട്രീയ വേദിയിൽ വീണ്ടും ചർച്ചയായി മാറിയിരിക്കുകയാണ് നടിയും മോഡലുമായ റിനി ആൻ ജോർജ്. മുഖ്യമന്ത്രി വി.ഡി. സതീശന്റേയും മന്ത്രിമാരുടേയും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലടക്കം ഉയർന്ന വിമർശനങ്ങൾക്കും അധിക്ഷേപങ്ങൾക്കും റിനി ശക്തമായ ഭാഷയിൽ മറുപടി നൽകി.
സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് റിനി പ്രതികരിച്ചത്. “ഒരു പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ പോലെയുള്ള പാവനമായ ചടങ്ങിൽ ഒരു പെൺകുട്ടിയെ വളഞ്ഞിട്ട് കൂവി വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടും രക്തം തിളയ്ക്കാത്ത പലർക്കും, ഒരു ഫോട്ടോ കണ്ടപ്പോൾ മാത്രം രക്തം തിളക്കുന്നതിൽ സന്തോഷമുണ്ട്,” എന്നാണ് റിനി കുറിച്ചത്.
അതേസമയം, തന്നെ “അവതാരം” എന്ന് വിളിച്ച് പരിഹസിക്കുന്നവർക്കും താരം മറുപടി നൽകി. “അതെ, ഞാൻ അവതാരം തന്നെയാണ്. ദുഷ്ടശക്തികളെ നിഗ്രഹിക്കാൻ നിയോഗിക്കപ്പെട്ട അവതാരം,” എന്നായിരുന്നു റിനിയുടെ പ്രതികരണം. ഈ കുറിപ്പ് പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും പ്രതികരണങ്ങൾക്കും വഴിവെച്ചു.
സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത റിനിക്കെതിരെ ചില കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയിരുന്നു. ചടങ്ങ് നടക്കുന്ന വേദിയിൽ എത്തിയ താരത്തിനെതിരെ കൂവിവിളിയും പ്രതിഷേധവുമുണ്ടായതായാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനും വിമർശനവുമായി രംഗത്തെത്തി.
സാധാരണ പ്രവർത്തകർക്ക് പോലും പ്രവേശനം ലഭിക്കാത്ത സ്ഥലത്തേക്ക് പാർട്ടിക്കെതിരെ സംസാരിച്ച റിനി എങ്ങനെ വി.ഐ.പി പാസിൽ പ്രവേശിച്ചുവെന്നാണ് വിജിൽ മോഹൻ ചോദിച്ചത്. അധികാര കേന്ദ്രങ്ങളിലേക്ക് ഇത്തരം “അവതാരങ്ങൾ” കടന്നുവരുന്നത് സർക്കാരിനെ ദുർബലപ്പെടുത്താനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.
ഇതിനിടെ, മുഖ്യമന്ത്രി വി.ഡി. സതീശനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളെന്ന നിലയിലും റിനിയുടെ പേര് രാഷ്ട്രീയ ചർച്ചകളിൽ ഇടം പിടിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ റിനി പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റും ഏറെ വൈറലായിരുന്നു. “കുഴിച്ചുമൂടാൻ നോക്കിയിട്ടും ഉയർന്നുവന്നവന്റെ പട്ടാഭിഷേകമാണ് ഇനി,” എന്നായിരുന്നു അന്നത്തെ കുറിപ്പ്.
മുമ്പും റിനിയുടെ ചില വെളിപ്പെടുത്തലുകൾ രാഷ്ട്രീയ കേരളത്തിൽ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഒരു യുവനേതാവ് മോശമായി പെരുമാറിയതായും അശ്ലീല സന്ദേശങ്ങൾ അയച്ചതായും താരം ആരോപിച്ചിരുന്നു. ഈ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ രാഷ്ട്രീയ വൃത്തങ്ങളിലും സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചകൾ ഉയർന്നിരുന്നു.














