മലയാള സിനിമയിൽ ഇന്ന് സംവിധായകനായും നടനായും നിർമാതാവായും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ബേസിൽ ജോസഫ്. എന്നാൽ സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ല. എഞ്ചിനീയറിംഗ് പഠനവും മികച്ച ജോലിയും കൈവശമുണ്ടായിരുന്ന സമയത്താണ് സിനിമയെന്ന സ്വപ്നത്തിനായി എല്ലാം ഉപേക്ഷിച്ച് അദ്ദേഹം മുന്നോട്ട് നടന്നത്.
ഒരു വൈദീകന്റെ മകനായി വളർന്ന ജീവിതവും പിന്നീട് സിനിമാ ലോകത്ത് എത്തിയ ശേഷമുള്ള മാറ്റങ്ങളും തുറന്ന് പറഞ്ഞിരിക്കുകയാണ് ബേസിൽ ഇപ്പോൾ. സ്കൂൾ കാലത്ത് വളരെ ശാന്തനും “ഗുഡ് ബോയ്” ഇമേജുമായിരുന്നുവെന്ന് താരം പറയുന്നു. പള്ളിയിലെ ക്വയറിൽ പാടുകയും കീബോർഡ് വായിക്കുകയും എല്ലാ എക്സ്ട്രാ കരിക്കുലർ പരിപാടികളിലും സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു.

അച്ഛൻ വൈദീകനും മാതാപിതാക്കൾ അധ്യാപകരുമായിരുന്നു എന്നതിനാൽ സ്കൂളിൽ പ്രത്യേക പരിഗണന ലഭിച്ചിരുന്നുവെന്നും ബേസിൽ ഓർക്കുന്നു. പദ്യപാരായണം മുതൽ വിവിധ മത്സരങ്ങൾ വരെ എല്ലായിടത്തും മുൻപന്തിയിലായിരുന്നു അദ്ദേഹം. എന്നാൽ അതുകൊണ്ടുതന്നെ സുഹൃത്തുക്കൾ പോലും ചില കാര്യങ്ങൾ തന്റെ മുന്നിൽ മറച്ചുവെച്ചിരുന്നുവെന്നാണ് ബേസിൽ ചിരിയോടെ പറയുന്നത്.
ഒരു ദിവസം ക്ലാസിൽ ആരോ പറഞ്ഞ ഡബിൾ മീനിങ് തമാശ മുഴുവൻ കുട്ടികളും ചിരിച്ചപ്പോൾ തനിക്കൊന്നും മനസിലായില്ലെന്നും പിന്നീട് ടീച്ചർ പോലും “അതൊന്നും നീ മനസിലാക്കണ്ട” എന്ന് പറഞ്ഞ സംഭവവും താരം പങ്കുവെച്ചു. ജീവിതത്തിലെ പല കാര്യങ്ങളും പിന്നീട് മാത്രമാണ് മനസിലാക്കിയതെന്നും അദ്ദേഹം പറയുന്നു.
തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിലെ ഹോസ്റ്റൽ ജീവിതമാണ് തന്റെ ജീവിതത്തെ പൂർണമായി മാറ്റിയതെന്ന് ബേസിൽ പറയുന്നു. അതുവരെ പഠനത്തിൽ മാത്രം ശ്രദ്ധിച്ചിരുന്ന വിദ്യാർത്ഥിയിൽ നിന്ന് കൂടുതൽ സ്ട്രീറ്റ് സ്മാർട്ടായ വ്യക്തിയായി മാറുകയായിരുന്നു അവിടെ. കോളേജ് ഫെസ്റ്റിന്റെ കൺവീനറായും ആർട്സ് ക്ലബ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്ന ബേസിലിന് കോളേജ് ജീവിതം വലിയ അനുഭവങ്ങളാണ് നൽകിയതെന്ന് അദ്ദേഹം പറയുന്നു.

സിനിമയിലേക്ക് എത്തിയ ആദ്യകാല അനുഭവങ്ങളും ബേസിൽ തുറന്ന് പറഞ്ഞു. സംവിധായകൻ വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റ് ഡയറക്ടറായി ജോയിൻ ചെയ്തപ്പോൾ സിനിമയെ കുറിച്ച് വലിയ അറിവൊന്നുമില്ലായിരുന്നുവെന്നാണ് താരം പറയുന്നത്. ചുറ്റുമുണ്ടായിരുന്ന മറ്റ് അസിസ്റ്റന്റ് ഡയറക്ടർമാർ ക്രിസ്റ്റഫർ നോളൻ, ഐമാക്സ് തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ താൻ ആശയക്കുഴപ്പത്തിലായിരുന്നുവെന്നും ബേസിൽ പറയുന്നു.
നല്ല ശമ്പളമുള്ള ജോലി രാജിവെച്ചാണ് സിനിമയിലേക്ക് എത്തിയതെന്നും അതുകൊണ്ട് തന്നെ ഒരു ഘട്ടത്തിൽ തീരുമാനം തെറ്റായോ എന്ന് പോലും ചിന്തിച്ചിരുന്നുവെന്നും താരം തുറന്ന് സമ്മതിച്ചു. തിരികെ നാട്ടിലേക്ക് പോയാലും എന്ത് ചെയ്യുമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു. ഒടുവിൽ എന്ത് വന്നാലും സിനിമ പഠിച്ചുതന്നെ മുന്നോട്ട് പോകാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് ബേസിൽ പറയുന്നു.
സിനിമയിൽ പ്രവർത്തിക്കുന്നത് നാട്ടുകാർ അത്ര എളുപ്പത്തിൽ സ്വീകരിച്ചില്ലെന്നും താരം തുറന്ന് പറഞ്ഞു. “പള്ളീലച്ചന്റെ മകൻ സിനിമയിൽ പോയി” എന്ന നിലപാടോടെയാണ് പലരും കണ്ടിരുന്നതെന്നും അത് തന്റെ മാതാപിതാക്കൾക്കും ചിലപ്പോഴൊക്കെ ചോദ്യങ്ങളായി മാറിയിരുന്നുവെന്നും ബേസിൽ കൂട്ടിച്ചേർത്തു.













