മലയാള സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദൃശ്യം 3 ഒടുവിൽ തിയറ്ററുകളിലെത്തിയിരിക്കുകയാണ്. റിലീസ് ദിനം മുതൽ തന്നെ മികച്ച പ്രതികരണവും വമ്പൻ കളക്ഷൻ റിപ്പോർട്ടുകളും സ്വന്തമാക്കി മുന്നേറുകയാണ് ചിത്രം. ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും മൂന്നാം അധ്യായം വീണ്ടും പ്രേക്ഷകരെ അതിശയിപ്പിച്ചുവെന്ന വിലയിരുത്തലുകളാണ് എല്ലായിടത്തും ഉയരുന്നത്.
2013ൽ പുറത്തിറങ്ങിയ ആദ്യ ഭാഗം മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിയ ചിത്രമായിരുന്നു. പിന്നീട് രണ്ടാം ഭാഗവും വൻ വിജയമായി മാറിയതോടെ ‘ദൃശ്യം’ ഒരു സിനിമ മാത്രമല്ല, മലയാള സിനിമയുടെ അഭിമാന ഫ്രാഞ്ചൈസിയായി മാറി. തമിഴ്, തെലുങ്ക്, ഹിന്ദി മുതൽ ചൈനീസ് ഭാഷ വരെയെത്തിയ റീമേക്ക് വിജയങ്ങൾ മലയാള സിനിമയുടെ വിപണിയെ ആഗോള തലത്തിലേക്ക് ഉയർത്തിയതായാണ് വിലയിരുത്തപ്പെടുന്നത്.
ഇപ്പോൾ മൂന്നാം ഭാഗവും അതേ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്. റിലീസിന് മുമ്പ് തന്നെ ഏകദേശം 28 കോടിയിലധികം രൂപയുടെ അഡ്വാൻസ് ബുക്കിങ് നേടിയ ചിത്രം, ആദ്യ ദിനം ലോകവ്യാപകമായി 48 മുതൽ 50 കോടി രൂപ വരെ കളക്ഷൻ നേടുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
മോഹൻലാൽ വീണ്ടും ജോർജുകുട്ടിയായി തിളങ്ങിയ ചിത്രത്തിൽ മീന, അൻസിബ ഹസൻ, എസ്തർ അനിൽ, ആശ ശരത് , സിദ്ദിഖ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
സിനിമയുടെ കഥയേക്കാളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് താരങ്ങളുടെ പ്രതിഫലങ്ങളുമാണ്. റിപ്പോർട്ടുകൾ പ്രകാരം, ചിത്രത്തിനായി ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയത് മോഹൻലാലാണ്. ഏകദേശം 20 കോടി രൂപയാണ് താരം ഈടാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ആദ്യ ഭാഗം പുറത്തിറങ്ങിയപ്പോൾ മോഹൻലാലിന്റെ പ്രതിഫലം 5 മുതൽ 6 കോടി രൂപ വരെയായിരുന്നു. രണ്ടാം ഭാഗത്തിൽ അത് 10 കോടിക്ക് മുകളിലെത്തി. മൂന്നാം ഭാഗത്തേക്ക് എത്തിയപ്പോൾ പ്രതീക്ഷകൾ ഉയർന്നതോടെ പ്രതിഫലവും കുതിച്ചു.
അതേസമയം, ആരാധകരെ അതിശയിപ്പിച്ച മറ്റൊരു വിവരമാണ് അൻസിബ ഹസനെ കുറിച്ചുള്ള റിപ്പോർട്ടുകൾ. ചിത്രത്തിൽ അഞ്ജുവായി എത്തിയ അൻസിബയ്ക്ക് ഒരു കോടി രൂപ വരെ പ്രതിഫലം ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മീനയ്ക്ക് ഏകദേശം 75 ലക്ഷം രൂപയും എസ്തർ അനിൽ ന് 25 ലക്ഷം രൂപയുമാണ് ലഭിച്ചതെന്നുമാണ് സൂചന.
സിനിമയുടെ ഏറ്റവും വലിയ കരുത്തായി വീണ്ടും മാറുന്നത് ജോർജുകുട്ടിയുടെ മാനസിക സംഘർഷങ്ങളാണ്. ഇത്തവണ നിയമത്തേക്കാൾ സ്വന്തം ഉള്ളിലെ ഭയങ്ങളോടാണ് ജോർജുകുട്ടി പോരാടുന്നത്. കുടുംബത്തെ രക്ഷിക്കാൻ എന്തും ചെയ്യാൻ തയ്യാറായ ആ മനുഷ്യന്റെ മനോഭാവം വീണ്ടും പ്രേക്ഷകരെ കഥയിലേക്ക് ആഴത്തിൽ വലിച്ചിഴക്കുന്നു.
സംവിധായകൻ ജീത്തു ജോസഫ് വീണ്ടും തന്റെ കഥപറച്ചിലിന്റെ മികവ് തെളിയിച്ചുവെന്നാണ് പ്രേക്ഷകർ പറയുന്നത്. ആദ്യ രണ്ട് ഭാഗങ്ങളെ പോലെ തന്നെ ക്ലൈമാക്സിലെ ട്വിസ്റ്റുകളും ഇടക്കിടെ വരുന്ന അപ്രതീക്ഷിത നിമിഷങ്ങളും സിനിമയെ കൂടുതൽ ആവേശകരമാക്കുന്നു.
പ്രത്യേകിച്ച് മുരളി ഗോപി അവതരിപ്പിച്ച ഐജി കഥാപാത്രവും ശ്രദ്ധേയമാകുന്നുണ്ട്. കൂടാതെ അഞ്ജുവിന്റെ മാനസിക സംഘർഷങ്ങളും അനുമോളുടെ വളർച്ചയും സിനിമയുടെ വികാരതലത്തെ ശക്തമാക്കുന്നു.
ആദ്യ ദിനം തന്നെ കേരളത്തിൽ നൂറുകണക്കിന് ലേറ്റ് നൈറ്റ് ഷോകളാണ് നടന്നത്. തിയറ്ററുകളിൽ പ്രേക്ഷകരുടെ കൈയടിയും സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളും കണക്കിലെടുത്താൽ, ‘ദൃശ്യം 3’ മോഹൻലാലിന്റെ അടുത്ത വലിയ ബ്ലോക്ക്ബസ്റ്ററാകുമെന്ന വിലയിരുത്തലാണ് ശക്തമാകുന്നത്.













